മധുവും മനുഷ്യനും

അയാളെ ഞാനും അടിച്ചു.
അടിച്ചപ്പോൾ വീണ്ടും അടിക്കാനും ചവിട്ടാനും തോന്നി.
എന്റെ മുഖവും അയാളുടെ മുഖവും ചേർന്നൊരു പടം,
നല്ലൊരു ഫിൽറ്ററിട്ടു അതുമെടുത്തു.

അയാളുടെ പതുക്കെയുള്ള ഏങ്ങലുകൾ ഒച്ചയിൽ കേൾക്കാൻ
നെഞ്ചിൽ ചവിട്ടിനോക്കി,അയാൾക്കു ഒച്ചയില്ല
അവശത മുതലെടുത്തു വീണ്ടും മർദ്ദിച്ചു.
അപ്പോഴേക്കും അയാളുടെ ഒച്ച ഇനി ഒരിക്കലും വരില്ലെന്നായി.

ഞാൻ പിന്നീട് തിരഞ്ഞത് വെള്ളമാണ്
എന്റെ ഉള്ളിൽ സ്വയം ജന്മം കൊടുത്ത
ക്രൂരതയക്ക് ദാഹിക്കുന്നു.
ഓടിയെത്തിയത് അമ്മയുടെ അരികിലും.
വെള്ളം കൊണ്ട് തന്ന അമ്മ പറഞ്ഞത്
” നീ വന്നു കഴിക്കു ..രാവിലെ കഴിച്ചതല്ലേ വിശക്കുന്നുണ്ടാവും ന്ടെ കുട്ടിക്ക് “

ജീവനറ്റ അയാളുടെ കണ്ണുകളിലെ നനവും ഒട്ടിയ വയറും മനസ്സിൽ മിന്നിമറഞ്ഞു.
അമ്മ വിളമ്പിയത്തിന്റെ രുചി അറിയുന്നില്ല.
വികാരങ്ങളെ പരസ്പരം ആഹരിച്ചു ആത്മാവിനെ ഊട്ടിയുറക്കുകയാണ് ഞാൻ.
നരഭോജിയായ് ഞാൻ രൂപാന്തരപ്പെട്ടിരിക്കുന്നു.

പരിണാമസിദ്ധാന്തം തെളിയിക്കപ്പെട്ടു. സിദ്ധാന്തമല്ലയിനിയത് പച്ചയായ വാസ്തവം..

ഞാനുൾപ്പെടെയുള്ള മനുഷ്യർ പലരും നരഭോജികളായ രൂപാന്തരപ്പെടുകയാണ്
എന്റെ തൊലി മിനുസമുള്ളതും നട്ടെല്ലു നിവർന്നുയരുന്തോറും
എന്റെ ഹൃദയം ചുരുങ്ങുകയും ഉറപ്പുള്ളതുമാവുന്നു.
വൈകാതെ മനുഷ്യന്റെ തലച്ചോർ വിളമ്പുന്ന തീന്മേശകൾ പ്രത്യക്ഷപ്പെടും
സ്നേഹം ഉത്പാദിച്ചിരുന്ന തലച്ചോറുകൾ
രുചികൂടിയതാവാം…