ചില മഴകൾ നനയുകയാണ്.ആർത്തു പെയ്തു ശരീരത്തെ നോവിക്കുന്നവയിൽ കുതിർന്നങ്ങനെ..നിറമില്ലാത്ത സൂചികൾ !
അഭിനയിക്കുന്നതിനിടയിൽ എപ്പോഴോ അഭിനയമെന്ന കലാരൂപവും നഷ്ടമാവുന്നു. ജീവിതം അതിന്റെ വ്യക്തിത്വം പ്രകടിപ്പിക്കുവാൻ തുടങ്ങി.
എന്ത് രസമുള്ള രാത്രികളായിരുന്നു അവ.കറുത്ത നിറത്തിന്റെ ഭംഗി അവകാശപ്പെടുന്ന രാത്രി അത്ഭുതമായിരുന്നു എനിക്ക്. നിലാവിൽ ഞങ്ങൾ നടന്നു.ബൊഗൈൻവില്ലകൾ പൂത്തു നിന്ന വഴിയോരങ്ങൾ.ആളില്ലാത്ത നിരത്തുകൾ നക്ഷത്രങ്ങളുടെ ഒളി നോട്ടങ്ങളിൽ ലജ്ജിച്ചു സുന്ദരിയായി.അയാളുടെ വിരലിൽ പിടിച്ചു എത്ര വേണമെങ്കിലു ഞാൻ നടക്കുമായിരുന്നു.
ഈ ബൊഗൈൻവില്ലകൾക്കു പൂമൊട്ടുകൾ ഇല്ലാത്തതെന്താ? അയാളെനിക്ക് മറുപടി തന്നില്ല. എന്റെ ചോദ്യത്തിന് പ്രസക്തിയില്ലായിരുന്നു.
എപ്പോഴോ ഞങ്ങൾ വഴിതെറ്റി അകന്നു .രാത്രിയെ വേദനിപ്പിച്ചു തുളച്ചു കയറുന്ന വേദനയായിരുന്നു ആ പ്രഭാത കിരണങ്ങൾക്ക്.
എന്നിട്ടും വെളിച്ചത്തെ ഞാൻ ഇഷ്ടപ്പെട്ടു.പ്രഭാതത്തിന്റെ കരവലയം ഞാൻ ആസ്വദിച്ചു.
എന്റെ ഹൃദയത്തെ ഭോഗിച്ച പകൽ വെളിച്ചത്തിൽ അനേകായിരം നക്ഷത്രങ്ങളെ ഞാൻ ഗൗനിച്ചില്ല.
ആയിടക്കാണ് മനുഷ്യരോട് എനിക്ക് ആർത്തി തോന്നിയത്.ഈ ഭൂമിയിലുള്ളവരൊക്കെ എന്നെ സ്നേഹിക്കണം.പകൽ വെളിച്ചം മനുഷ്യരുടെ ആകാരഭംഗി എടുത്തു കാണിക്കുന്നതുകൊണ്ടാവാം ആർത്തിയോടെ ഞാൻ സ്നേഹിച്ചു.സ്നേഹം പ്രകടിപ്പിക്കേണ്ട മാതൃക അപ്പോഴേക്കും ഞാൻ മറന്നു പോയി.വികൃതമായി ഞാൻ മനുഷ്യരെ സ്നേഹിച്ചു. അവരൊക്കെ മരിച്ചു കൊണ്ടേയിരുന്നു.വരൾച്ച ബാധിച്ച ആ പ്രദേശത്തു ഞാൻ ദാഹിച്ചു വലഞ്ഞു.
സ്നേഹം ദാഹമാണോ?
കുഴിഞ്ഞു പോയ എന്റെ കണ്ണുകൾ ദൂരെ ഒരു മരീചികയുണ്ടെന്നു അറിയിച്ചു.എത്ര മൈലുകൾ ഞാൻ ഇനിയും താണ്ടണം. മനുഷ്യർ തമ്മിൽ സ്നേഹിച്ചു ജീവിക്കുന്ന മരങ്ങളും പുഴകളും കിളികളുമുള്ള അവിടെ എത്താൻ?
യാത്രയിലാണ് ഇടക്കെപ്പോഴോ ഒരു മഴ മേഘം തലോടി…യാത്ര അവസാനിച്ചിട്ടില്ല എന്റെ ശരീരങ്ങൾ മാറിയേക്കാം
ആത്മാവിന്റെ സഞ്ചാരം തുടർന്ന് കൊണ്ടേ ഇരിക്കുന്നു എന്റെയും നിന്റെയും…