ഒരു ജനുവരിയിലെ വൈകുന്നേരം ഞാനും അങ്ങനെ ഇവിടെ പ്രവാസ ജീവിതം ആരംഭിച്ചു .പ്രഭാതത്തിലെ മഞ്ഞു പാളികൾ നീക്കി ആകാശത്തെ നോക്കാനായിരുന്നു എനിക്കിഷ്ടം …മുറ്റത്തുള്ള പവിഴമല്ലിയും ശംഗുപുശ്പവും അപ്പോൾ എന്നോട് ചിരിക്കുമായിരുന്നു…
ഇവിടെ മുറ്റവുമില്ല പവിഴമല്ലി പൂക്കളുമില്ല.
നാലാം നിലയിലെ ജനൽ തുറന്നാൽ കാണുന്നത് ഉയര്ന്നു അഹങ്കാരത്തോടെ നിൽക്കുന്ന കെട്ടിടങ്ങൾ മാത്രം.അതിലൂടെ ഒരു കഷ്ണം ആകാശം അങ്ങും ഇങ്ങും കാണാം .നാട്ടിൽ
വീട്ടിലെ ബാൽകണിയിലേക്ക് ആര്യവേപ്പ് തഴുകി ശുദ്ധീകരിച്ചു വരുന്ന പ്രാണവായു എന്റെ ഓർമയിൽ തളം കെട്ടി നിന്നു…
എങ്കിലും പറയട്ടെ …രാത്രി കാലങ്ങൾ ഇവിടെ നക്ഷത്രങ്ങൾ താഴേക്ക് വിരുന്നു വന്നപോലെയാണ് …നിറയെ വഴിവിളക്കുകൾ അകശത്തു തൂങ്ങി നിന്ന പോലെ.
പച്ച എനിക്ക് വളരെ പ്രിയപ്പെട്ട നിറമാണ് …അതും വാഴയിലതൂമ്പിന്റെ നിറം …എത്ര തിരഞ്ഞിട്ടും അതെനിക്ക് ഒരു ഇലയിൽ പോലും ഈ നാട്ടിൽ കാണാൻ കഴിഞ്ഞില്ല
അങ്ങനെ എന്റെ ഫ്ലാടിന്ടെ റ്റെറസിൽ ഒരു കൊച്ചു പച്ചപ്പിന്ടെ തുരുത്ത് ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു…
ഒരു കാടോളം വരുന്ന എന്റെ പച്ചപുതച്ച പ്രതീക്ഷകൾ അങ്ങനെ തളിർത്തും പൂവിട്ടും കായ്കൾ തന്നും എന്നെ സന്തോഷിപ്പിച്ചു…അക്ഷരങ്ങളെയും കാൻവാസിനെയും ഞാൻ ഇടകൊക്കെ എന്റെ ഈ കൊച്ചു മുറ്റത്തേക്ക് ഇറക്കും…ശുദ്ധ വായു ശ്വസിക്കാൻ
വേണ്ടി..നിറങ്ങളിലേക്ക് കൂടുതൽ തെളിമയും ചിന്തകൾ ഉണരാനും
വേണ്ടി…